ന്യൂഡൽഹി: വിചാരണകൂടാതെ ദീർഘകാലം ജയിലിലിടുന്നത് ശിക്ഷയാകുമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. കൊലപാതകശ്രമക്കേസിൽ അറസ്റ്റിലായി രണ്ടുവർഷമായി ജയിലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങൾക്ക് 2024 ഏപ്രിലിൽ അറസ്റ്റിലായ പ്രദീപ് കുമാറിനാണ് ജാമ്യം നൽകിയത്. രണ്ടുവർഷം കഴിഞ്ഞിട്ടും 23 സാക്ഷികളിൽ ഒരാളെപ്പോലും വിസ്തരിക്കാൻ സാധിച്ചിട്ടില്ലെന്നും സമീപകാലത്തൊന്നും വിചാരണ പൂർത്തിയാവാൻ സാധ്യതയില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിചാരണ തീരുംവരെ പ്രതിയെ ജയിലിലിടേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ജാമ്യം നിഷേധിച്ച ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.
വിചാരണകൂടാതെ ദീർഘകാലം പ്രതികളെ തടവിലിടുന്നതിനെതിരേ സുപ്രീംകോടതി നേരത്തേയും പലതവണ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പ്രതികളെ വിചാരണകൂടാതെ ദീർഘകാലം ജയിലിൽവെക്കാൻ കർശന നിയമങ്ങളായ പി.എം.എൽ.എ. (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), യു.എ.പി.എ. തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതിനെതിരേ 2024-ൽ തമിഴ്‌നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യമനുവദിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നു.
വിചാരണ വേഗത്തിൽ നടത്താനുള്ള സംവിധാനമൊരുക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പ്രതികൾക്ക് ജാമ്യമനുവദിക്കുകയല്ലാതെ കോടതികൾക്ക് മറ്റുവഴിയില്ലെന്ന് 2025 ജൂലായിൽ ഒരു കേസ് പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞു. ആറും ഏഴും വർഷം വിചാരണത്തടവിൽ വെക്കുന്നത് വേഗത്തിൽ വിചാരണ ലഭിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് മറ്റൊരു കേസിലും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
