കൊല്ലം: സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
സർക്കാർ ഓഫീസുകളുടെ ഭിത്തികളിൽ സർവീസ് സംഘടനകൾ പോസ്റ്ററുകളൊട്ടിച്ചു വൃത്തികേടാക്കുന്നതും ഓഫീസ് പരിസരത്ത് അസൗകര്യമാകുംവിധം കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും മുൻപുതന്നെ നിരോധിച്ചിട്ടുണ്ട്. ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് സർക്കുലറിൽ പറയുന്നു. ഓഫീസുകളുടെ ശുചിത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ഓരോ സ്ഥാപനത്തിലും ആവശ്യമായ ശുചിത്വപെരുമാറ്റ മാനദണ്ഡം തയ്യാറാക്കി നടപ്പാക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഭരണപരിഷ്കാര വകുപ്പ് പരിശോധന നടത്തണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് വകുപ്പുമേധാവികൾ നിശ്ചിത സ്ഥലം കണ്ടെത്തി സംഘടനകൾക്ക് അനുവദിക്കണമെന്നാണ് വ്യവസ്ഥ. നോട്ടീസ് വിതരണം, ആശയപ്രചാരണം എന്നിവ ഓഫീസ് പ്രവർത്തനത്തിനു തടസ്സമുണ്ടാക്കാതെ ഇടവേളസമയത്തു നടത്തണം. കൊടിമരങ്ങൾ ഓഫീസിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്തു സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
