കുറവിലങ്ങാട്:കത്തോലിക്കാ സഭയിലെ തന്നെ ഏറ്റവും പ്രമുഖവും അഞ്ചു നൂറ്റാണ്ട് പഴക്കമുള്ളതും കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ ഉൾപ്പെട്ടിരുന്നതുമായ ഈശോ സഭയെന്ന സന്യാസസമൂഹത്തെയും അതിൽ ഉന്നത പദവി വഹിക്കുന്ന ഫാ.ജോർജ് മുത്തോലിയെയും പരാമർശിച്ചു ഡോ. കെ എസ് രാധാകൃഷ്ണൻ ഒരു സ്വകാര്യ ചാനൽ വഴിനടത്തിയ ഗുരുതരമായ അധിക്ഷേപങ്ങൾ പ്രസ്തുത പുരോഹിതൻ രക്ഷാധികാരിയായ പാറത്തോടം കുടുംബയോഗത്തിൻ്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്ന് അപലപിച്ചു.
‘ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ പദവി വഹിക്കുന്ന രാധാകൃഷ്ണൻ പൊതു പ്രസ്താവനകളിൽ ഉത്തരവാദിത്വം പുലർത്തണം. അദ്ദേഹം നടത്തിയ കുറ്റാരോപണത്തിൽ തരിമ്പെങ്കിലും തെളിവ് ഉണ്ടെങ്കിൽ അത് ഹാജരാക്കാനും ആരോപണങ്ങൾ തെളിയിക്കാനും വെല്ലുവിളിക്കുകയും ചെയ്യുന്നതായി കുടുംബയോഗം ഭാരവാഹികൾ അറിയിച്ചു .അതിനു സാധിച്ചില്ലെങ്കിൽ ഈശോസഭയെയും ക്രിസ്തീയ സമൂഹത്തെയും ഒരു സുചരിതനായ വൈദികനെയും ബഹുജനമധ്യത്തിൽ താറടിച്ചു കാണിച്ചതിന് സിവിൽ, ക്രിമിനൽ നിയമ നടപടികളിലേക്ക് കടക്കുവാൻ തങ്ങൾ ഐകകണ്ഠ്യേന തീരുമാനമെടുത്തതായി പാറത്തോടം കുടുംബ യോഗം പ്രസിഡൻറ് ഡോ. ജോസഫ് ജോസ് ,ജനറൽ സെക്രട്ടറി സുനിൽ പെട്ടയ്ക്കാട്ട്എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
