കാലിഫോണിയയിലെ കൊലപാതകം മലയാളി യുവതികൾ കൊല്ലപ്പെട്ടതിന്റെ കാരണം അവ്യക്തം.പ്രതിയായ യുവതി കസ്റ്റഡിയിൽ

Spread the love

തൃശ്ശൂർ/കോട്ടയം: കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച തരത്തിലുള്ള വൈരാഗ്യം യുവതികൾക്കിടയിൽ ഉണ്ടായിരുന്നതായി വീട്ടുകാർക്കും അറിവില്ല.
തൃശ്ശൂർ മുടിക്കോട് തൈക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാലാ മൂന്നിലവ് മാറാമറ്റം സ്വദേശിനി **അനില (34)**യെ മിൽപിറ്റാസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്തിടെ ജോലിയിൽ നേരിട്ട പ്രശ്നങ്ങളെ തുടർന്ന് അനില മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടിലുള്ള കുടുംബസുഹൃത്തുക്കൾ പറയുന്നു. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.

അനിലയുടെ മാതാപിതാക്കൾ രണ്ടുമാസം മുമ്പ് മിൽപിറ്റാസിലെ വീട്ടിലെത്തിയിരുന്നു. സഹോദരൻ കാനഡയിലാണ്. ബെംഗളൂരുവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ അനില, പഠനകാലത്തും ജോലിയിലും ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. പിന്നീട് ജോലി ലഭിച്ചതിനെ തുടർന്ന് അമേരിക്കയിലേക്ക് പോയി. ഇവർക്ക് ഒരു മകളുണ്ട്.

ചൊവ്വാഴ്ച കാലിഫോർണിയയിൽ നടക്കുന്ന മൃതദേഹ പരിശോധനയ്ക്ക് ശേഷം കൊല്ലപ്പെട്ട യുവതികളുടെ ഭർത്താക്കന്മാർക്ക് മൃതദേഹം കാണാൻ അവസരം ലഭിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പുരോഗമിക്കുകയാണ്. കാലിഫോർണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെടുന്നുണ്ട്.

അമേരിക്കയിലെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു ആൻ മേരി മാത്യു. ഭർത്താവ് ജേക്കബ് സെപ്റ്റംബർ ഏഴിന് നാട്ടിലെത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് ആൻ നാട്ടിലെത്തി മടങ്ങിയത്. കോയമ്പത്തൂരിൽ ഒരുമിച്ച് എൻജിനിയറിങ് പഠിച്ചവരാണ് ജേക്കബും ആനും.

You cannot copy content of this page