Breaking News

‘ലൈം​ഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന; പിന്നിൽ സിനിമ മേഖലയിൽ നിന്ന് തന്നെ ഉള്ളവർ’; പരാതിയിൽ നിവിൻ പറയുന്നത്..

Spread the love

തിരുവനന്തപുരം: നടൻ നിവിൻ പോളിയ്ക്ക് എതിരെ വന്ന ലൈം​ഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടായതായി സംശയിച്ച് താരം. സിനിമ മേഖലയിൽ നിന്ന് തന്നെ ഉള്ളവരാകാം ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈം​ഗികാരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്.തനിക്കെതിരായ പീഡനപരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ആവശ്യപ്പെട്ടു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ​ഗുരുതരമായ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിൻ ഡിജിപിക്ക് പരാതി ഇ-മെയിൽ മുഖേന അയച്ചിരുന്നു.

അതേസമയം ഡിസംബർ 14 , 15 തീയതികളിൽ ആണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് നിവിൻ ആ തീയതിയിൽ തന്നോടൊപ്പം ഉണ്ടായിരുന്നെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം വിളിപ്പിച്ചത് വരുമാനം വിവരങ്ങൾ തിരക്കാണ് ആയിരുന്നെന്നും പോലീസ് സത്യമന്വേഷിച്ച് കണ്ടത്തട്ടെയെന്നും യുവതി പറഞ്ഞു.

യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചിൽ പറഞ്ഞുവെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്.

You cannot copy content of this page