Breaking News

പരാജയ ഭീതി; യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

Spread the love

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിച്ചിരിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളായി മാറിയിരിക്കുകയാണ്.

ഒരിക്കല്‍ കോണ്‍ ഗ്രസ് കോട്ട എന്ന് അറിയപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ തയ്യാറാവാതെ മടിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അതായത് ഇരുവരും യു പി ഉപേക്ഷിക്കയാണെന്ന് പറയേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടയ്‌ക്കെപ്പോഴോ പ്രിയങ്കയാകും യുപിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നൊരു പ്രചരണം വന്നെങ്കിലും അങ്ങനൊരു തീരുമാനമില്ലെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രിയങ്കയുടെ പേരു പറഞ്ഞ് കേട്ടത് റായ്ബറേലിയില്‍ സോണിയക്ക് പകരമാണ്. രാഹുല്‍ ഗാന്ധി അമേഠിയിലും രാജ്യസഭ സീറ്റ് മതിയെന്ന് തീരുമാനിച്ച സോണിയ ഗാന്ധിയ്ക്ക് പകരം റായ്‌ബെറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് യുപി കോണ്‍ഗസ് നേതൃത്വത്തിന്റെ ആവശ്യം. അതിന്റെ ഭാഗമായി ഇതിനകം തന്നെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ച്‌ ഉത്തര്‍പ്രേദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രമേയവും പാസാക്കി.

രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന,എണ്‍പത് ലോക്‌സഭാ സീറ്റുകളുള്ള യുപിയിലെ പ്രധാനപ്പെട്ട രണ്ടു മണ്ഡലങ്ങള്‍ രാഹുലും പ്രിയങ്കയും വേണ്ടെന്ന് വയ്ക്കുമ്പോൾയുപിയില്‍ പിന്നെ കോണ്‍ഗ്രസില്ലെന്ന് അംഗീകരിക്കേണ്ടി വരും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ ജയിപ്പിച്ചു ചരിത്രമുള്ള ഈ രണ്ടു മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിന്റെ പാലായനം തുടങ്ങിയത്. 2019ല്‍ ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍വി നേരിട്ടത്. ആ തോല്‍വി നേരിട്ട് കണ്ടിട്ട് തന്നെയാണ് അദ്ദേഹം വയനാട്ടിലേക്ക് ചേക്കേറിയതും. മാത്രമല്ല മറ്റൊന്നു കൂടി കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് അടക്കി വാണിരുന്ന യുപിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് ആകെ ഒരു സീറ്റാണ് അത് റായ്ബറേലിയിലെ സോണിയയുടെ സീറ്റ്. ഇന്ന് ഒരു അങ്കത്തിന് തയ്യാറാകാതെ സോണിയ അവിടെ നിന്നും മത്സരിക്കണ്ടെന്ന് തീരുമാനിക്കുമ്പോൾ അറുപതു വര്‍ഷത്തെ പാരമ്പര്യം പറയുന്ന പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളുടെ ആഴവും വ്യക്തമാകും.

തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ രാഹുലും പ്രിയങ്കയും ഇറങ്ങണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും സഖ്യത്തിലുള്ള സമാജ് വാദി പാര്‍ട്ടിയും നിരന്തരം ആവിശ്യപ്പെടുന്നത്. പക്ഷെ ഇരു നേതാക്കളും ഇത് വരെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരുവരും തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതോടെ പോസ്റ്ററുകളൊട്ടിച്ച്‌ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തു അണികള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ ഓരോ തവണ കോണ്‍ഗ്രസ് പുറത്തുവിടുമ്പോഴും ഈ രണ്ടു സീറ്റുകളും ഒഴിച്ചിടുകയാണ് ചെയ്യുന്നത്. രാഹുലും പ്രിയങ്കയും ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് യുപി നേതൃത്വവും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗവും ശക്തമായി ആവശ്യപ്പെട്ടിട്ടും ഇരുവരും അതിനുള്ള ധൈര്യം കാണിക്കുന്നില്ല. ബിജെപിയോട് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് വലിയ രാഷ്ട്രീയമത്സരമായി വിലയിരുത്തപ്പെടുമെന്നത്തില്‍ സംശയമില്ല. എന്നാല്‍ ജയിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇരുവരും മാറിനില്‍ക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ കൈയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുമ്പോൾള്‍, ബി ജെ പിക്ക് യാതൊരു സ്വാധീനവുമില്ലാത്ത,ഏറ്റവും എളുപ്പത്തില്‍ ജയിക്കാവുന്ന വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കുകയാണ് രാഹുല്‍. അതും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാവായ ആനി രാജയോട് തന്നെ. ഇത് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ഏറ്റവും മോശമായ സന്ദേശം കൂടിയാണ്.

ബിജെപിയുടെ അഴിമതികളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്കൊപ്പമെന്ന് നിരന്തരം പറയുകയും രാജ്യത്തുടനീളം ഭാരത് ജോഡോ യാത്രാ, ഭാരത് ജോഡോ ന്യായ് യാത്ര എന്നിങ്ങനെ യാത്രകള്‍ സംഘടിപ്പിച്ച്‌ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുമ്ബോഴും ബിജെപി നേതാക്കളുമായി നേരിട്ട് പോരാടാന്‍ രാഹുല്‍ തയ്യാറാവുന്നില്ല. പാര്‍ട്ടിയുടെ ഉത്തരവാദിത്വം തന്നെ പ്രിയങ്കയെ ഏല്‍പ്പിക്കണമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നവര്‍ പോലും ഈ നിലപാടോടു കൂടി പ്രിയങ്കയെ തള്ളികളയാനും സാധ്യത കുറവല്ല. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളില്‍ യുപിയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സമാജ് വാദി പാര്‍ട്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ധൈര്യം പോലും കോണ്‍ഗ്രസിനില്ല. അമേഠിയില്‍ സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിച്ചു എന്നിട്ടും മറുപടിയില്ല. സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക മത്സരിക്കുന്നെങ്കില്‍ നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടാകുമായിരുന്നെന്നും വൈകുന്ന സാഹചര്യത്തില്‍ സാധ്യത കുറവാണെന്നും കരുതേണ്ടിയിരിക്കുന്നു. 1977, 1998, 2019 എന്നിങ്ങനെ മൂന്നു തവണയാണ് കോണ്‍ഗ്രസ് അമേഠിയില്‍ പരാജയപ്പെടുന്നത്. എന്നാല്‍ റായ്ബറേലിയില്‍ 2004 മുതല്‍ വിജയം സോണിയ ഗാന്ധിക്കായിരുന്നു. സോണിയക്ക് മുമ്പ് ഇന്ദിരാഗാന്ധിയും അവര്‍ക്ക് മുമ്പ് ഭര്‍ത്താവായ ഫിറോസ് ഗാന്ധിയും മത്സരിച്ചു വിജയിച്ച മണ്ഡലം ഗാന്ധി കുടുംബത്തിന് അത്രമേല്‍ പ്രധാനപ്പെട്ടതുമാണ്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആരുടെ പേരു പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

You cannot copy content of this page