
ന്യൂഡെല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ കുടുങ്ങി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ ആം ആദ്മി പാർട്ടി മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു.
2014 നും 2022 നും ഇടയില്‍ 16 മില്യണ്‍ ഡോളർ (133.54 കോടി രൂപ) ഖാലിസ്ഥാനി സംഘടനകള്‍ ആം ആദ്മി പാർട്ടിക്ക് കൈമാറിയെന്നാണ് പന്നൂന്റെ വെളിപ്പെടുത്തൽ .
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദേവീന്ദർ പാല്‍ സിംഗ് ഭുള്ളറിൻ്റെ മോചനത്തിനായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പണം ആവശ്യപ്പെട്ടതായി വീഡിയോയില്‍ പന്നൂൻ പറയുന്നു. 1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ഭുള്ളർ. ഇന്ത്യൻ ചരിത്രത്തില്‍ ഭീകരതയുടെയും ദുരന്തത്തിൻ്റെയും വലിയ പ്രതീകമായാണ് ഡല്‍ഹി ബോംബ് സ്‌ഫോടവും ഭുള്ളറും കണക്കാക്കപ്പെടുന്നത്.
2014ല്‍ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്‌മണ്ട് ഹില്‍സില്‍ കേജ്‌രിവാളും ഖാലിസ്ഥാൻ അനുകൂല സിഖുകാരും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്നും പന്നൂൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായത്തിന് പകരമായി ഭീകരൻ ഭുള്ളറിനെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം നല്‍കിയതെന്ന് പന്നൂൻ വ്യക്തമാക്കി. ഖാലിസ്ഥാനി ഭീകരന്റെ വെളിപ്പെടുത്തലുകള്‍ ആം ആദ്മി പാർട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും തീവ്രവാദ സംഘടനകളുമായുള്ള അടുപ്പത്തെക്കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നു. ഇലക്ഷൻ സമയത്ത്
ഒന്നിനു പുറകെ ഒന്നായി പുറത്തു വരുന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് AAP നേതൃത്വം.