ബീഹാർ: ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യമില്ലെന്ന ബിഹാർ വിദ്യാഭ്യാസ മന്ത്രി മിതിലേഷ് തിവാരിയുടെ വാക്കുകള്‍ വൻ വിവാദമാകുന്നു.
പെണ്‍മക്കള്‍ വീടുകള്‍ക്കുള്ളിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എന്തിനാണ് അവർക്ക് വിദ്യാഭ്യാസം? വീട്ടില്‍ പെണ്‍കുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അതേസമയം മന്ത്രിയുടെ വാക്കുകള്‍ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തതോടെ അവകാശങ്ങള്‍ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
അതേസമയം ഒരു വിദ്യാഭ്യാസ മന്ത്രിയുടെ തന്നെ കാഴ്ചപ്പാട് ഇങ്ങനെയാണെങ്കില്‍ ബിഹാറിൻറെ ഗതിയെന്താകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ച് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ വാക്കുകളെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. ഭരണഘടനയുടെ 21 A യില്‍ ആറു മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പ് നല്‍കുന്നു. ജാതിയുടെയോ, മതത്തിൻറെയോ, ലിംഗത്തിൻറെയോ, സാമ്പത്തികത്തിൻറെയോ പേരില്‍ ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
