Breaking News

വിജ്ഞാനോത്സവമായി ആഘോഷം; നാല് വര്‍ഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവും. ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളിൽ വരവേൽക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ കോഴ്‌സുകൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ മന്ത്രി ഒഴിഞ്ഞുമാറി.

മന്ത്രി ക്ലാസ് എടുക്കുന്നത് ചട്ടലംഘം എന്ന പരാതിയുമായി രംഗത്ത് വന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തെ മന്ത്രി വിമര്‍ശിച്ചു. വിവാദം അനാവശ്യമെന്നും താൻ ഓറിയൻ്റേഷൻ മാത്രമാണ് നൽകുന്നതെന്നും ക്ലാസെടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നാല് വർഷ ബിരുദത്തെ പറ്റിയുള്ള അവബോധമാണ് നൽകുന്നത്. ഇത് അക്കാദമിക് ക്ലാസല്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്‌സ്റ്റോൺ പ്രൊജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താല്പര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന. ഒന്നാം വർഷവും രണ്ടാം വർഷവും എക്സിറ്റ് ഓപ്ഷൻ ഉണ്ടാകില്ല. ഏകീകൃത അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നാലുവർഷ ബിരുദ പരിപാടിയിൽ ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടർ വിദ്യാഭ്യാസവുമടക്കം ഉൾക്കൊള്ളുന്ന സമഗ്ര പരിഷ്കരണമാണ് ഇത്.

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികൾ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനാവും. വിദ്യാര്‍ത്ഥി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ECTS) ആയിട്ടും അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനമായിട്ടും കൈമാറ്റം സാധ്യമാകും.

You cannot copy content of this page