Breaking News

കെഎസ്ആർടിസിയിൽ അപകടമരണം കുറഞ്ഞു; മദ്യപിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ്

Spread the love

തിരുവനന്തപുരം∙ മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘‘ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല’’ – ജീവനക്കാരെ ഓൺലൈനിൽ അഭിസംബോധന ചെയ്തു മന്ത്രി പറഞ്ഞു.

ബസുകൾ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ടെന്നു മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്‍ക്ക് പരിഗണന നൽകണം. വീടിന്റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ കുടുംബം താറുമാറാകും. ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്തു നിർത്തണം. സ്റ്റോപ്പാണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുത്. മറ്റ് വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദേശം പാലിക്കണം.

ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും. കൈ കാണിച്ചാൽ ബസ് നിർത്തണം. സ്റ്റോപ്പ് ഇല്ലെങ്കിലും രണ്ടോ മൂന്നോ ആളുകളുണ്ടെങ്കിൽ സൂപ്പർഫാസ്റ്റാണെങ്കിലും നിർത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ആളെ ഇറക്കണം. അനാവശ്യമായി ഡീസൽ ഉപയോഗിക്കരുത്. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

You cannot copy content of this page