തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആയ എസ്‌ഐആറിന് തുടക്കമായിരിക്കുകയാണ്
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് ഇന്നുമുതല്‍ രണ്ടാംഘട്ട എസ്‌ഐആർ ആരംഭിച്ചിരിക്കുന്നത്. ഇന്നുമുതല്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളില്‍ സന്ദർശനം നടത്തുന്നതാണ്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉള്‍പ്പെടുത്താനും അയോഗ്യരായ വോട്ടർമാരെ ഒഴിവാക്കാനും ഉള്ള നടപടികളാണ് ഇതുവഴി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.
ബിഎല്‍ഒമാർ വീടുകളില്‍ എത്തുന്ന സമയം വീട്ടില്‍ ആളില്ലെങ്കില്‍ എന്ത് ചെയ്യും എന്ന ആശങ്ക ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വീടുകള്‍ സന്ദർശിക്കുന്ന വേളയില്‍ വോട്ടർമാരെ കാണാൻ സാധിക്കാത്ത പക്ഷം ബിഎല്‍ഒമാർ മൂന്ന് തവണയെങ്കിലും സന്ദർശനം നടത്തണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
ഒരു വോട്ടർ താല്‍ക്കാലികമായി വീട്ടില്‍ ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ വിദേശത്താണെങ്കിലോ ഉള്ള അവസരത്തില്‍, അവർക്ക് അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. വീടുകളില്‍ ലഭ്യമായിട്ടുള്ള വോട്ടർമാർ തങ്ങളുടെ പേര് വോട്ടർപട്ടികയില്‍ ഇല്ലെങ്കില്‍ ചേർക്കുന്നതിനായി നിർദിഷ്ട രേഖകള്‍ സമർപ്പിക്കാനും ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 326 പ്രകാരം 18 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും, താമസിക്കുന്ന പ്രദേശത്തെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ സാധിക്കുന്നതാണ്.
എസ്‌ഐആർ നടപടികളുടെ ആദ്യ ഘട്ടത്തില്‍, പഴയ രേഖകളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിയാൻ വോട്ടർ വിവരങ്ങള്‍ 2002-03-04 ലെ പട്ടികയുമായി താരതമ്യം ചെയ്യും. ബിഎല്‍ഒ നല്‍കുന്ന നിർദ്ദിഷ്ട എണ്ണല്‍ ഫോമില്‍ നിലവിലെ വോട്ടർ പട്ടികയില്‍ നിന്നുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കും. ബിഎല്‍ഒമാർ ഫോമുകള്‍ കൈമാറിയ ശേഷം, ഫോമുകളില്‍ പേരുള്ള വോട്ടർമാർ 2003 ലെ പട്ടികയില്‍ അവരുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയെങ്കില്‍, അവർ അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. വോട്ടർ പട്ടികയില്‍ നിന്ന് പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍, എന്നാല്‍ അവരുടെ മാതാപിതാക്കളുടെ പേരുകള്‍ ഇല്ലെങ്കില്‍, അവർ അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. 2002 മുതല്‍ 2004 വരെയുള്ള SIR വോട്ടർ പട്ടിക https://voters.eci.gov.in ല്‍ ലഭ്യമാകും. വോട്ടർമാർക്ക് ഇത് സ്വയം പരിശോധിക്കാനും കഴിയും. വോട്ടർപട്ടിക അപ്ഡേറ്റ് ചെയ്യുന്നതിനും പേര് ചേർക്കുന്നതിനും ആയി ഐഡന്റിറ്റി, ജനനം, താമസസ്ഥലം എന്നിവയുടെ തെളിവ് നല്‍കേണ്ടതുണ്ട്.
