ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ കാനഡ മോഹത്തിന് തിരിച്ചടി. ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും നിരസിച്ചു

Spread the love

ടൊറന്റോ: കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വൻ തിരിച്ചടി. കാനഡയില്‍ വിദ്യാഭ്യാസ വീസയ്ക്കായി അപേക്ഷിക്കുന്ന ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെയും അപേക്ഷ നിരസിക്കുന്നു എന്നാണ് റിപ്പോർട്ട്

ഈ വർഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമർപ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും കനേഡിയൻ അധികൃതർ നിരസിച്ചു. കഴിഞ്ഞ വർഷം അതേ കാലയളവില്‍ 32 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു നിരസിച്ചത്. റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കാനഡ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് സൂചന. ഓഗസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 40 ശതമാനം തള്ളിയപ്പോള്‍, ചൈനീസ് അപേക്ഷകളില്‍ 24 ശതമാനം നിരസിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡയിലേക്കുള്ള പ്രവണതയും കുത്തനെ കുറഞ്ഞു. 2023 ഓഗസ്റ്റില്‍ 20,900 പേർ അപേക്ഷിച്ചപ്പോള്‍, ഇക്കൊല്ലം ആ സംഖ്യ 4,515 ആയി ചുരുങ്ങിയിട്ടുണ്ട്.

ഖലിസ്താൻ വാദി ഹർദീപ് സിംഗ് നിജ്ജർ വധക്കേസില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണത്തോടെ ഇരുരാജ്യ ബന്ധം വഷളായിരുന്നുവെങ്കിലും, ഇപ്പോള്‍ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന ഘട്ടത്തിലാണ്. എന്നാല്‍ ഈ പുതിയ നിരസണനിരക്ക്, ബന്ധങ്ങള്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലും ഉദ്വേഗം സൃഷ്ടിക്കുന്നു.

You cannot copy content of this page