Breaking News

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ; വിവരങ്ങൾ പുറത്ത്

Spread the love

പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങൾ പുറത്ത്. ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾ‌പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മെയ് 7നാണ് പാകിസ്താനിൽ ഇന്ത്യ ഓപ്പറേഷൻ‌ സിന്ദൂർ നടപ്പാക്കിയത്.

മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, മുദാസർ ഖാദിയാൻ ഖാസ് ( ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ), ഹാഫിസ് മുഹമ്മദ് ജമീൽ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബ നേതാവ് മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാര ചടങ്ങിൽ പാകിസ്താൻ‌ സൈന്യം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരം നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീൽ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് ആണ്. ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതലയായിരുന്നു ഈ ഭീകരന്. യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല. മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് മുഹമ്മദ് യൂസഫ് അസ്ഹറും ആക്രമണത്തിൽ‌ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ഭീകരനാണ് ഇയാൾ. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനായിരുന്നു ഇയാൾ.
ലഷ്‌കർ-ഇ-തൊയ്ബ ഭീകരനായ അബു ഖാലിദ് ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായിരുന്നു അബു ഖാലിദ്. ഫൈസലാബാദിൽ നടന്ന സംസ്കാരത്തിൽ മുതിർന്ന പാകിസ്താൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തിരുന്നു.

പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകൻ മുഹമ്മദ് ഹസ്സൻ ഖാനും ഓപ്പറേഷൻ സിന്ദൂറിൽ‌ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഭീകരനാണ് മുഹമ്മദ് ഹസ്സൻ ഖാൻ.

You cannot copy content of this page