മീററ്റ്: മീററ്റിലെ ലിസാരി ഗേറ്റ് മേഖലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മൃതദേഹം വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിലും മക്കളുടെ മൃതദേഹങ്ങൾ കട്ടിലിന്റെ ഉള്ളിലെ സ്റ്റോറേജ് സ്പേസിൽ നിന്നുമാണ് കണ്ടെത്തിയത്. മുഹമ്മദ് മോയിൻ, ഭാര്യ അസ്മ, മക്കളായ അഫ്സ (8), അസീസ് (4), ആദിബ(1) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതശരീരങ്ങളിലെല്ലാം തലയില്‍ മാരകമായി പരുക്കേറ്റ നിലയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നല്ല ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതു പോലെയാണ് തോന്നുന്നതെന്ന് പൊലീസ്. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണോ എന്ന സംശയമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്ന് പൊലീസ് അറിയിച്ചു.
അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയത്. വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീടിനു മുകളില്‍ കയറി മേല്‍ക്കൂരവഴിയാണ് പൊലീസ് വീട്ടിനുള്ളില്‍ കടന്നത്. വീട് മുഴുവന്‍ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ തറയിലും ഏറ്റവും ഇളയ കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കട്ടിലിനുള്ളിലെ സ്റ്റോറേജ് സ്പേസിലുമാണ് കണ്ടെത്തിയത്.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച മുതല്‍ വീട്ടിലുള്ളവരെ പുറത്തുകാണാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.