Breaking News

സുറിയാനിസഭകൾ സുവിശേഷ സാക്ഷ്യത്തിൻ്റെ സഹകാരികൾ:- മാർ റാഫേൽ തട്ടിൽ

Spread the love

ഒരൊറ്റ കൂട്ടായ്മയായിരുന്ന മാർത്തോമാ നസ്രാണിസഭ ചരിത്രത്തിൻ്റെ ദുർഘട സന്ധികളിൽപ്പെട്ട് 1653 മുതൽ പല സഭകളായി മാറിയെങ്കിലും ഐക്യത്തിലും സ്നേഹത്തിലും സുവിശേഷത്തിനു സാക്ഷ്യം വഹിക്കാൻ ഈ സഭകൾക്കു കടമയുണ്ടെന്നും ഇതു സുറിയാനിസഭകളെയെല്ലാം സുവിശേഷ സാക്ഷ്യത്തിൻ്റെ സഹകാരികളായി മാറ്റുന്നുവെന്നും സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു.

നമ്മുടെ സഭകൾ കൾട്ടിക് സഭകളോ മെയ്ൻ്റനൻസ് സഭകളോ ആകാതെ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന സഭകളായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമിപ്പിച്ചു.മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ അനുസ്മരണമായ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ച് സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ്റെയും ചങ്ങനാശേരി അതിരൂപതാ എക്യുമെനിക്കൽ ഡിപ്പാർട്ടുമെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 01 തിങ്കളാഴ്ച കോട്ടയം ലൂർദ് ഫൊറോനാപളളിയിൽ നടത്തപ്പെട്ട മാർത്തോമൻ പൈതൃകസഭകളുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ തട്ടിൽ.

മാർത്തോമാ സുറിയാനി സഭയുടെ തലവൻ മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ വളരെയേറെ പഴക്കമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്നത് നസ്രാണികൾക്ക് വളരെ അഭിമാനകരമാണെന്ന് മാർ തിയഡോഷ്യസ് പ്രസ്താവിച്ചു. സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണം നടത്തി. നൂറുകണക്കിന് ആശ്രമങ്ങളാലും ആയിരക്കണക്കിന് സന്യാസികളാലും സമ്പന്നമായിരുന്നു ഏഷ്യയിലാകമാനം വ്യാപിച്ചുകിടന്ന സുറിയാനി സഭകളെന്നും കാലക്രമത്തിൽ അവയിൽ വലിയൊരു പങ്കും നശിപ്പിക്കപ്പെട്ടുവെന്നും നിലവിലുള്ളയെങ്കിലും സംരക്ഷിക്കപ്പെടണമെന്നും അതിനായി സഭകളുടെ കൂട്ടായ്മ അനിവാര്യമാണെന്നും മാർ പെരുന്തോട്ടം വിലയിരുത്തി. കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ.ഡോ. സാമുവേൽ മാർ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തി.

‘മാർത്തോമൻ പൈതൃകത്തിൻ്റെ പ്രസക്തിയും സഭകൾ ആഗോളവത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ അവയുടെ കൈമാറ്റവും’ എന്ന വിഷയത്തെ ആസ്പദമാക്കി തുടർന്നു നടക്കുന്ന പൊതുചർച്ചയിൽ സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ.ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോഡറേറ്റർ ആയിരുന്നു. യാക്കോബായ സഭാ പ്രതിനിധി മോസ്റ്റ് റവ. ഡോ. മാത്യൂസ് മോർ അന്തിമോസ് ചർച്ചയുടെ പ്രാരംഭമായി സംസാരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കാഞ്ഞിരപ്പളളി രുപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര കത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ്, മാർത്തോമാസഭ കോട്ടയം – കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്.റവ.ഡോ. തോമസ് മാർ തിമോത്തയോസ്, ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗം മെത്രാൻ മോസ്റ്റ് റവ. ഡോ. ഗീവർഗീസ് മാർ അപ്രേം, ചിങ്ങവനം ക്നാനായ സഭയിൽ നിന്നും മോസ്റ്റ് റവ. ഡോ. കുര്യാക്കോസ് മാർ സെവേറിയോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

സീറോമലബാർ, സീറോമലങ്കര, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, അസീറിയൻ, സിഎസ്ഐ എന്നീ സഭകളിൽനിന്നും വൈദിക, അത്മായ പ്രതിനിധികൾ, ദൈവശാസ്ത്ര പണ്ഡിതർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കോട്ടയം എം ടി സെമിനാരി പ്രിൻസിപ്പൽ റവ.ഫാ. ഡോ. വി.എസ്.വർഗീസ് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഉടൻ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് റിട്ട. പ്രൊഫസർ ഡോ. റ്റി.റ്റി.മൈക്കിൾ ജൂലൈ 3 സംസ്ഥാന സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു.

ലൂർദ് ഫൊറോനാപള്ളി വികാരി ഫാ.ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ പ്രാർത്ഥനാശുശ്രൂഷ നൽകി. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ.ഡോ. വർഗീസ് താനമാവുങ്കൽ, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, അതിരൂപതാ എക്യുമെനിസം ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അസി.പ്രൊക്കുറേറ്റർ ഫാ. ജോജോ പുതുവേലിൽ, ആർച്ചുബിഷപ്സ് സെക്രട്ടറി ഫാ. ടോണി കരിക്കണ്ടം, കമ്മറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ പത്തിൽ, ബേബി വട്ടക്കര, ടോം ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു വെളിയനാടൻ, ടെസി വർഗീസ്, സൂസൻ കുര്യാക്കോസ്, കോട്ടയം ലൂർദ് ഇടവക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page