Breaking News

വിവാഹിതർ വിവാഹമോചനം നേടിയിട്ടുമതി ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ -അലഹബാദ് ഹൈക്കോടതി

Spread the love

ന്യൂഡൽഹി: വിവാഹിതരായി കഴിയുന്നവർ വിവാഹമോചനം നേടാതെ മറ്റൊരു പങ്കാളിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച്. ഭാര്യാഭർത്താക്കൻമാരേപ്പോലെ ഒന്നിച്ചുകഴിയുന്ന തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് സ്ത്രീയും പുരുഷനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവർ രണ്ടുപേരും വെവ്വേറെ വിവാഹിതരുമാണ്. അതിനാൽ അതിൽനിന്ന് വിവാഹമോചനം നേടാതെ ലിവ് ഇൻ റിലേഷൻഷിപ്പ് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് വ്യക്തമാക്കി.

ഒന്നിച്ചുകഴിയാൻ സംരക്ഷണം വേണമെന്ന ഇവരുടെ ഹർജിയെ സംസ്ഥാന സർക്കാരും എതിർത്തു. ഇരുവർക്കും നിയമപരമായ ജീവിതപങ്കാളികളുണ്ടെന്നും അതിൽനിന്ന് വിവാഹമോചനം നേടാതെ ഹർജി അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. ഈ വസ്തുതകൾ പരിഗണിച്ചാണ് കോടതി ആവശ്യം തള്ളിയത്.
പ്രായപൂർത്തിയായ രണ്ടുപേരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അവരുടെ മാതാപിതാക്കൾക്കുപോലും ഇടപെടാൻ അവകാശമില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് പറഞ്ഞു. അതേസമയം, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം പരിപൂർണമല്ല. ജീവിതപങ്കാളിക്കൊപ്പം കഴിയാനുള്ള ഒരാളുടെ അവകാശം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇല്ലാതാക്കാനാവില്ല. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ നിയമപരമായ അവകാശത്തിലേക്ക് കടന്നുകയറാനുള്ളതല്ല. അതിനാൽ അവർ ബന്ധപ്പെട്ട കോടതിയിൽ നിന്ന് വിവാഹമോചനം നേടിയശേഷമാകണം ഇഷ്ടമുള്ളവരോടൊത്ത് കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി.

സംരക്ഷണം നൽകണമെന്ന ആവശ്യവും കോടതി തള്ളി. അതേസമയം, പരാതിക്കാർക്ക് എന്തെങ്കിലും അതിക്രമം നേരിട്ടാൽ അവർക്ക് പോലീസിനെ സമീപിക്കാവുന്നതാണെന്നും മാർച്ച് 20-ന് ഹർജി തീർപ്പാക്കിക്കൊണ്ട് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.എന്നാൽ, ഈ നിരീക്ഷണം വന്ന് അഞ്ച് ദിവസത്തിനുശേഷം ഏതാണ്ട് സമാനമായ മറ്റൊരു കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യത്യസ്തമായൊരു നിരീക്ഷണം നടത്തി. വിവാഹിതനായ ഒരാൾ മറ്റൊരാളുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് കുറ്റകരമല്ലെന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ പൊതുധാരണകളോ ധാർമികമായ അഭിപ്രായങ്ങളോ അല്ല കോടതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്ന് ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, തരുൺ സക്‌സേന എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന സ്ത്രീയുടെ വീട്ടുകാരിൽനിന്ന് ഭീഷണിയുണ്ടെന്നുകാട്ടി സംരക്ഷണം തേടിയുള്ള ഹർജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

You cannot copy content of this page