Breaking News

10 ദിവസം മാത്രം, ജോലി കിട്ടുമോ?; പെരുമാറ്റച്ചട്ടം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വകുപ്പുകൾ

Spread the love

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നിയമന നടപടികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നിർത്തിവച്ചതോടെ കാലാവധി തീരാറായ റാങ്ക് പട്ടികകളിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ. വനിത സിവിൽ പൊലീസ് ഓഫിസർ, എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തുടങ്ങി വിവിധ പട്ടികകളാണു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാക്കാനിരിക്കുന്നത്. ഇതിൽ, വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലെ നിയമന നടപടിക്കു 10 പ്രവൃത്തി ദിനം മാത്രമാണു ശേഷിക്കുന്നത്. 376 പേർ മാത്രമുള്ള വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽനിന്ന് ഇതുവരെ 190 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. ബാക്കിയുള്ളവർ കൂടി നിയമനം കാത്തിരിക്കുമ്പോഴാണു തിരഞ്ഞെടുപ്പ് നടപടി തടസ്സമായത്.

സ്ഥാനക്കയറ്റം വഴി വകുപ്പിൽ നിലവിൽ 35 ഒഴിവുകൾ ലഭ്യമാണെന്നാണ് ഉദ്യോഗാർഥികൾക്കു ലഭിച്ച വിവരം. എന്നാൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന കാരണം പറഞ്ഞ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധികൃതർ തയാറാകുന്നില്ല. നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനത്തിനോ സാധാരണ നിലയിലുള്ള സ്ഥാനക്കയറ്റത്തിനോ പെരുമാറ്റച്ചട്ടം തടസ്സമല്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യക്തമായ നിർദേശമുണ്ട്. എന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് മനഃപൂർവമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

ഈ പട്ടികയിലുള്ള പല ഉദ്യോഗാർഥികളും മറ്റു പട്ടികകളിലും ഉൾപ്പെട്ടവരാണ്. മറ്റു തസ്തികകളിൽ ജോലി ലഭിച്ചു പോയാൽ ഇവരിൽ പലരും നോൺ ജോയിനിങ് ഡ്യൂട്ടി (എൻജെഡി) ആയി എഴുതിക്കൊടുക്കാറാണു പതിവ്. അങ്ങനെ വരുന്ന ഒഴിവുകളിലേക്കും ഈ പട്ടികയിലെ ബാക്കിയുള്ള ഉദ്യോഗാർഥികൾക്കു നിയമനം ലഭിക്കുമായിരുന്നു. എന്നാൽ മറ്റു പട്ടികയിൽ നിന്നും നിയമന നടപടികൾ നടക്കാതായതോടെ ആ പ്രതീക്ഷയും മങ്ങി. തിരഞ്ഞെടുപ്പ് കാലയളവിലും നിയമനങ്ങൾക്ക് തടസ്സമില്ലെന്നു കമ്മിഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതു നീതികേടാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. അടിയന്തരമായി ഒഴിവ് റിപ്പോർട്ട് ചെയ്ത് ആശങ്ക പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

You cannot copy content of this page