തൃശൂര്‍: ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങള്‍ കാണിക്കാറില്ലെന്നും ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ വിമര്‍ശിച്ചു. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാമെന്നും ആര്‍എസ്എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ഇപ്പോൾ എന്ത് നുണയും പറയാം എന്നായെന്നും പിണറായി പറഞ്ഞു.നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസെന്നും പിണറായി വിമര്‍ശിച്ചു.
യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്ന് മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലാണ് കാര്യമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു.ഒരു പാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു.
