Breaking News

മനുഷ്യമാംസം കഴിക്കാൻ മതം പറഞ്ഞാൽ എന്തുചെയ്യണം? അസംബന്ധ ആചാരങ്ങളിൽ നിലപാടറിയിച്ച് ദേവസ്വം ബോർഡ്

Spread the love

ന്യൂഡൽഹി: മനുഷ്യന്റെയോ ആനയുടെയോ മാംസംമാത്രമേ കഴിക്കാവൂയെന്ന് ഒരു മതാചാരമുണ്ടെങ്കിൽ കോടതിക്ക് അത് എത്രത്തോളം പരിശോധിക്കാനാകുമെന്ന സാങ്കല്പിക ചോദ്യത്തിന് ഉത്തരംനൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ ഒൻപതംഗ ബെഞ്ചിനു മുൻപാകെ എഴുതിനൽകിയ വാദങ്ങളിലാണ് തീർത്തും അസംബന്ധമായ ആചാരങ്ങളെ കോടതി എങ്ങനെ കൈകാര്യംചെയ്യണമെന്ന് ബോർഡ് വ്യക്തമാക്കിയത്.

മതവിശ്വാസങ്ങൾ വിലയിരുത്തേണ്ടത് കോടതിയല്ലെന്ന നിലപാട് വിശദമാക്കുമ്പോഴാണ്, ‘അസംബന്ധമായ’ ആചാരങ്ങളെക്കുറിച്ച് ചോദ്യമുയരാനുള്ള സാധ്യത ബോർഡ് ചൂണ്ടിക്കാട്ടിയത്. ഒരു മതത്തിന്റെയോ അതിലെ ഏതെങ്കിലും വിശ്വാസിസമൂഹത്തിന്റെയോ കൂട്ടായ വിശ്വാസത്തിന്റെ ഭാഗമല്ലാത്തത് തള്ളിക്കളയാം. എന്നാൽ, അങ്ങനെ ചെയ്യുന്നത് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾകൊണ്ടാവരുത്. മറിച്ച്, അതൊരു മതമായി രൂപപ്പെടാത്തതുകൊണ്ടായിരിക്കണം. മതത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന ചില ‘ഭ്രാന്തന്മാരോ വിചിത്രവ്യക്തികളോ’ മാത്രമാണ് അങ്ങനെ വിശ്വസിക്കുന്നത്.അതേസമയം, ഇത്തരം ആചാരം ഒരു മതത്തിന്റെ കൂട്ടായുള്ളതും പാരമ്പര്യം കണ്ടെത്താൻ കഴിയുന്നതുമാണെങ്കിൽ വ്യക്തിപരമോ ആത്മനിഷ്ഠമോ ആയ ജുഡീഷ്യൽ ആശയങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ റദ്ദാക്കാനാവില്ല. എന്നാൽ പൊതുക്രമം, ധാർമികത, ആരോഗ്യം എന്നീ മാനദണ്ഡങ്ങൾവെച്ച് കോടതിക്ക് ഇവ പരിശോധിച്ച് ശരിവെക്കുകയോ റദ്ദാക്കുകയോ ചെയ്യാം.

നേരേമറിച്ച്, പൊതു ബാഹ്യ മാനദണ്ഡങ്ങളനുസരിച്ച് വെറുപ്പുളവാക്കുന്നതും അതേസമയം, ഒരു മതത്തിന്റെ കാതലായ ഭാഗമെന്ന് യഥാർഥത്തിൽ വിശ്വസിക്കപ്പെടുന്നതുമായ ആചാരങ്ങൾ റദ്ദാക്കാനാവില്ലെന്ന് ബോർഡ് പറഞ്ഞു. ഉദാഹരണമായി ബോർഡ് ചൂണ്ടിക്കാട്ടിയത് ജൈനർക്കിടയിലെ ദിഗംബരരുടെ കാര്യമാണ്. ഒട്ടുമിക്ക സമൂഹങ്ങളിലെയും പരിഷ്കൃത പെരുമാറ്റ തത്ത്വങ്ങളനുസരിച്ച് നഗ്നത അംഗീകരിക്കുന്നില്ല. എന്നിരുന്നാലും ജൈന ദിഗംബരരുടെ രീതികൾ മതത്തിന്റെ കാതലായ ഭാഗമായി നിഷേധിക്കാനാവാത്തവിധം അംഗീകരിക്കപ്പെടുന്നതിനാൽ അവ കോടതിക്ക് റദ്ദാക്കാനാവില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വാദങ്ങളാണ് ബോർഡിനുവേണ്ടി അഡ്വ. പി.എസ്. സുധീർ സമർപ്പിച്ചത്. ശബരിമല കേസ് ഒൻപതംഗ ബെഞ്ച് ഏപ്രിൽ ഏഴുമുതൽ പരിഗണിക്കും.

You cannot copy content of this page