ചെന്നൈ ∙ ട്രെയിനുകൾക്കു നേരെയുള്ള കല്ലേറിന് കടിഞ്ഞാണിടാൻ ദക്ഷിണ റെയിൽവേ കർശന നടപടി പ്രഖ്യാപിച്ചു. കല്ലേറു കേസുകളിൽ 1989ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കും. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ചെന്നൈ ഡിവിഷനിൽ ഇത്തരം സംഭവങ്ങൾക്കു സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) ഗവ. റെയിൽവേ പൊലീസും (ജിആർപി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതർ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
