മുംബൈ: എ.ടി.എം. ഉപയോഗിക്കുമ്പോഴുള്ള നിബന്ധനകളിൽ ചെറുമാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്.ഡി.എഫ്.സി. ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ ഒന്നുമുതൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
യു.പി.ഐ. ആപ്പുപയോഗിച്ച് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എ.ടി.എം. ഇടപാടുകളുടെ ഭാഗമാക്കിയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് രംഗത്തുവന്നിരിക്കുന്നത്. അതായത് ഇനി മുതൽ യു.പി.ഐ. വഴി എ.ടി.എമ്മിൽനിന്നു പണം പിൻവലിക്കുന്നത് എ.ടി.എം. ഇടപാടായാകും ബാങ്ക് കണക്കാക്കുക. അതുകൊണ്ടുതന്നെ മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം കടന്നാൽ യു.പി.ഐ. ആപ്പുപയോഗിച്ചാണ് എ.ടി.എമ്മിൽനിന്നു പണം പിൻവലിക്കുന്നതെങ്കിലും 23 രൂപയും ജി.എസ്.ടി.യും ഫീസായി നൽകേണ്ടിവരും.
ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസം തോറും എ.ടി.എമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയിൽ പരിധി കുറച്ചതാണ് പഞ്ചാബ് നാഷണൽ ബാങ്ക് കൊണ്ടുവരുന്ന മാറ്റം. നിലവിൽ ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്ന കാർഡുകളിൽ പുതിയ പരിധി 50,000 രൂപയായിരിക്കും. ഉയർന്ന പരിധിയുള്ള കാർഡുകളിൽ 1.5 ലക്ഷം രൂപയിൽനിന്ന് പരിധി 75,000 രൂപയായും കുറച്ചിട്ടുണ്ട്. പി.എൻ.ബി.യുടെ പ്ലാറ്റിനം, സെലക്ട്, ഗോൾഡ് കാർഡുകളിലാണ് ഉയർന്ന തുക പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കിയിട്ടുണ്ട്. ബന്ധൻ ബാങ്കിന്റെ തന്നെ എ.ടി.എമ്മുകളിൽ അഞ്ചു സൗജന്യ ഇടപാടുകളും മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക. സാമ്പത്തികേതര ഇടപാടുകൾ സൗജന്യമായിരിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
