തിരുവനന്തപുരം: ഉത്സവത്തിരക്കിനിടെ വയോധികയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമം. അക്രമിക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ മയങ്ങിയതോടെ മുറിയിൽ പൂട്ടിയശേഷം വൃദ്ധ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നെടുങ്കണ്ട സ്വദേശി അനസ് (37) ആണ് പിടിയിലായത്. ശാർക്കര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. മതിൽ ചാടിക്കടന്ന് വീടിന് പരിസരത്തെത്തിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ പിടിച്ചു വലിച്ചു മുറിക്കകത്ത് കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലായതോടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമമുണ്ടായി. മദ്യലഹരിയിലായിരുന്ന യുവാവ് പിടിവലിക്കിടെ കുഴഞ്ഞ് വീണ് മയങ്ങിപ്പോയി. ഇതിനിടയിലാണ് യുവാവിനെ മുറിക്കകത്ത് പൂട്ടിയശേഷം ഇവർ പുറത്തിറങ്ങി വിവരം മറ്റുള്ളവരെ അറിയിച്ചത്. വയോധികരായ നിരവധി പേരെ പീഡിപ്പിക്കാൻ ശ്രമിച്ച നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വർക്കല ക്ലിഫിന് സമീപത്തുവെച്ച് റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയെ ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
