കൊച്ചി: വിഎസ് അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മുതിർന്ന് സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
അദ്ദേഹത്തിന്റെ അസാന്നിധ്യം ഇപ്പോള്‍ സിപിഎമ്മില്‍ അറിയാനുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിഎസ് ആണ് എന്നെ നേതൃത്വത്തിലേക്ക് കണ്ടെത്തിയത്. തുടക്കത്തില്‍ സിഎച്ച് കണാരനായിരുന്നു. ആ സമയത്ത് സിഎച്ചിന്റെ വലം കയ്യായിരുന്നു വിഎസ്. 1969ല്‍ നടന്ന എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി വിഎസ്സിനെ കാണുന്നത്. പിന്നീട് എംഎല്‍എ ആയതിനു ശേഷം അദ്ദേഹവുമായി അടുപ്പത്തിലായി. അടിയന്തരാവസ്ഥ കാലത്തെ ജയില്‍വാസത്തിനു ശേഷം ആലപ്പുഴയിലെ വിഎസിന്റെ വീട്ടില്‍ എത്തി കാണുമായിരുന്നു. ‘സുധാകരന്‍ ഒരു ഫൈറ്ററാണ്. കൊള്ളാം. ഞാന്‍ ചെറുപ്പക്കാരെ അടുപ്പിക്കാറില്ല എന്ന് അറിയാമല്ലോ’. – എന്ന് എന്നോട് വിഎസ് പറയുമായിരുന്നു.’
‘അങ്ങനെയാണ് അദ്ദേഹം 1980ല്‍ അദ്ദേഹം എന്നെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരുന്നത്. അതിനൊപ്പം തന്നെ കുട്ടനാട് താലൂക്ക് സെക്രട്ടറിയാക്കി. മൂന്ന് വര്‍ഷം ഞാനവിടെ നിന്ന് പ്രവര്‍ത്തിച്ചു. 1982ല്‍ എന്റെ വിവാഹം നടത്തിത്തന്നതും വിഎസ് ആയിരുന്നു. താലിമാല എടുത്തു തന്നത് വിഎസ് ആണ്. പാര്‍ട്ടി കല്യാണമായിരുന്നു എന്റെ. വിഎസ് എന്നു പറയുന്നത് ആവേശമാണ്. എന്റെ രാഷ്ട്രീയ ഗുരുവാണ് വിഎസ്. ‘- സുധാകരന്‍ പറഞ്ഞു.
‘സുധാകരന്‍ ഒരു ഫൈറ്ററാണ്. കൊള്ളാം. ഞാന്‍ ചെറുപ്പക്കാരെ അടുപ്പിക്കാറില്ല എന്ന് അറിയാമല്ലോ’. – എന്ന് എന്നോട് വിഎസ് പറയുമായിരുന്നു
വിഎസ് ഒരിക്കലും പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നാണ് സുധാകരന്‍ പറയുന്നത്. വിഎസ് പക്ഷവും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നപ്പോള്‍ താന്‍ പാര്‍ട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റിക്കൊപ്പമേ ഞാന്‍ നിന്നിട്ടുള്ളൂ. നയപരമായ വ്യത്യാസത്തെ തുടര്‍ന്നാണ് വിഎസ്സുമായി മാറി നിന്നിട്ടുള്ളത്. ഞാന്‍ എപ്പോഴും പാര്‍ട്ടിക്കൊപ്പമായിരുന്നു. ഞാനൊരു സാധാരണ വീട്ടില്‍ നിന്നാണ് വരുന്നത്. പാർട്ടിയില്‍ എനിക്ക് ഗോഡ്ഫാദർ ആരുമുണ്ടായില്ല. എന്റെ പ്രവര്‍ത്തനം കൊണ്ടാണ് ഞാന്‍ നേതൃപദവിയിലേക്ക് എത്തിയത്.
വിഎസ്സിന്റെ അസാന്നിധ്യം പാര്‍ട്ടിയില്‍ അറിയുന്നുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി പോരാടാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തെപ്പോലെ മറ്റാര്‍ക്കുമാവില്ല. അദ്ദേഹത്തിന്റെ പ്രസംഗവും സ്റ്റൈലുമെല്ലാം വ്യത്യസ്തമായിരുന്നു. അത് അനുകരിക്കാന്‍ മറ്റാര്‍ക്കുമാവില്ല. വിഎസ്സിന് പകരം ആരുമില്ല എന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.