Breaking News

‘കർഷകരും തൊഴിലാളികളും തെരുവിലാണ്, മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ?’; പണിമുടക്കിന് ഐക്യദാർഢ്യവുമായി രാഹുൽ

Spread the love

ന്യൂ ഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും തങ്ങളുടെ ശബ്ദമുയർത്താൻ തെരുവുകളിലാണെന്നും താൻ അവരുടെ ഈ പോരാട്ടത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുകയാണ്. ഇന്ത്യ-യുഎസ് കരാർ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന് കർഷകർ ഭയപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ഗ്രാമങ്ങൾക്കുള്ള അവസാന പിന്തുണയേയും എടുത്തുകളയും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ശബ്ദം കേട്ടില്ല. മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ അതോ അവരുടെ മേലുള്ള നീരാളിപ്പിടുത്തം ശക്തമാക്കുമോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണമാണ്. ആദ്യമണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പങ്കെടുക്കുന്നത്. ഇന്ന് അര്‍ധരാത്രി വരെ തുടരുന്ന പണിമുടക്കില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.സ്വകാര്യബസ്, ഓട്ടോ ടാക്‌സി സേവനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവ നിര്‍ത്തിവെക്കുന്നത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ബാങ്കുകളുടേയും വ്യാപാര സഥാപനങ്ങളുടേയും പ്രവര്‍ത്തനം തടസപ്പെടും. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍-പത്രം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കണ്‍വന്‍ഷനുകളെയും തീര്‍ത്ഥാടകരെയും ഒഴിവാക്കി.അതേസമയം പതിവുപോലെ ഇന്നും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. സാധാരണ പോലെ രാവിലെ 6.30 മുതല്‍ രാത്രി 10 മണി വരെ സര്‍വീസ് നടത്തും. കൊച്ചി വാട്ടര്‍ മെട്രോയും സര്‍വ്വീസ് നടത്തും. എന്നാല്‍ മെട്രോ ഫീഡര്‍ ബസ്സുകള്‍ ആലുവയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമുള്ള രണ്ട് റൂട്ടുകളില്‍ മാത്രമേ സര്‍വ്വീസ് നടത്തൂ. മറ്റ് ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് കൊച്ചി മെട്രോ അറിയിച്ചത്.പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍കോഡ് കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയാണെങ്കില്‍ അതിന് അനുസരിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കിയത് കേരളത്തിലെ ഇടതുസര്‍ക്കാര്‍ ആണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.

You cannot copy content of this page