‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രം ബിജെപിക്ക് കോട്ടയത്ത് വോട്ടുകുറഞ്ഞതെന്ത്?’ പിന്നില്‍ തിരുവഞ്ചൂരിന്റെ ഇടപെടലെന്ന് സിപിഐഎം

Spread the love

കോട്ടയത്ത് കഴിഞ്ഞ തവണ ബിജെപിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സീറ്റ് ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി സിപിഐഎം. അദ്ദേഹം കുടുംബ ബന്ധമുപയോഗിച്ച് തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയാണ് ബിജെപിക്കുവേണ്ടി മത്സരിച്ചതെന്ന് സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ ആരോപിച്ചു. അതിന്റെ ഭാഗമായുണ്ടായ അടിയൊഴുക്കാണ് അദ്ദേഹത്തിന്റെ വിജയത്തിന് വഴിവച്ചത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിലേയും ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും വോട്ടുനില വച്ച് പരിശോധിച്ച് നോക്കാമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപിക്ക് ലഭിച്ചത് 22000 വോട്ടുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് 23000 വോട്ടുകള്‍ ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രം ഇത് 8311 ആകുന്നതിന്റെ കാരണമെന്തെന്ന് അനില്‍ കുമാര്‍ ചോദിച്ചു. ഇതില്‍ ഉത്തരം പറയേണ്ടത് ബിജെപിയാണോ കോണ്‍ഗ്രസാണോ എന്ന് ചിന്തിച്ച് നോക്കാവുന്നതേയുള്ളൂവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം കോണ്‍ഗ്രസ് ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിക്കുന്നത്. മിനര്‍വ മോഹനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. ആ സ്ഥാനാര്‍ഥിത്വം തിരുവഞ്ചൂരിന്റെ ഇടപെടല്‍ മൂലമെന്നാണ് ആരോപണം. ഇതിനായി തിരുവഞ്ചൂര്‍ ചില കുടുംബ ബന്ധങ്ങളും ഉപയോഗിച്ചുവെന്നും കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായിരുന്ന അനില്‍ കുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് 53.72 ശതമാനം വോട്ടുകളും സിപിഐഎമ്മിന് 38.33 ശതമാനം വോട്ടുകളും ബിജെപിക്ക് 7.07 ശതമാനം വോട്ടുകളുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്.

You cannot copy content of this page