Breaking News

റോയ്‌യുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന് എസ്ഐടി: ഐടി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും എടുക്കും

Spread the love

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. റോയ്‌യുടെതായി കണ്ടെത്തിയ ഡയറികുറിപ്പുകളെ ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും താൻ ഒരു എക്‌സ്ട്രീം സ്റ്റെപ് എടുക്കുകയാണെന്നും റോയ് ഡയറിക്കുറിപ്പിൽ കുറിച്ചിരുന്നു. ആത്മഹത്യാകുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതിൽ ഉള്ളതെന്നായിരുന്നു വിവരം. വൈകാരികമായ കുറിപ്പിൽ, വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളും പരാമർശിച്ചിരുന്നു.

അതേസമയം റോയ് സ്വയം വെടിയുതിർത്ത ഓഫീസിലെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയ്‌യുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയ്‌യുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമായത് സംബന്ധിച്ച് ഇവരോട് വിവരങ്ങൾ തേടി.

ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തിൽ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളിൽ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനിൽ ചില ഡോക്യുമെന്റുകൾ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകൾക്കുളളിൽ ഉദ്യോഗസ്ഥർ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം എന്നാൽ ഇത് ഉദ്യേഗസ്ഥർ തള്ളിയിരുന്നു.

സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചിരുന്നു.

You cannot copy content of this page