Breaking News

തിരുവനന്തപുരം- കാസര്‍ഗോഡ് വേഗ റെയില്‍; പ്രാരംഭ നടപടികള്‍ക്കായി ബജറ്റില്‍ 100 കോടി രൂപ മാറ്റി വച്ചു

Spread the love

തിരുവനന്തപുരം- കാസര്‍ഗോഡ് വേഗ റെയില്‍ പരാമര്‍ശിച്ച് സംസ്ഥാന ബജറ്റ്. റീജണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി 100 കോടി രൂപ മാറ്റി വച്ചു. നാല് ഘട്ടമായി പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ യാത്രാ സൗകര്യം അനിവാര്യമാണെന്നത് നമുക്കെല്ലാം അറിവുള്ളതും ബോധ്യമുള്ളതുമാണല്ലോ. ഡല്‍ഹി – മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാല് ഘട്ടമായിട്ടാണ് കേരളത്തില്‍ ഈ സംവിധാനം വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഒന്നാം ഘട്ടം, തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ രണ്ടാം ഘട്ടം, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്നാം ഘട്ടം, കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നാലാം ഘട്ടം എന്ന നിലയിലാണ് പദ്ധതി തയാറാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുവില്‍ ഉയര്‍ന്ന തൂണുകളില്‍ കൂടി പോകുന്ന ഈ ഗതാഗതത്തിന്റെ പ്രത്യേകത നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ പറ്റുമെന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കുന്നു – ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കൂടാതെ റോഡ് സുരക്ഷ പദ്ധതിക്ക് 25.37 കോടി അനുവദിച്ചു. നബാര്‍ഡ് ഫണ്ട് ഉപയോഗത്തിലുള്ള റോഡ് വികസനത്തിനായി 165 കോടി വകയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1182 കോടി അനുവദിച്ചു. റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനു 228 കോടി വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതത്തിന് 138 കോടി മാറ്റിവച്ചു. മറ്റു ഗതാഗത സൗകര്യങ്ങള്‍ക്ക് 224.78 കോടിയും വകയിരുത്തി. കട്ടപ്പന- തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷ പദ്ധതികള്‍ക്കായി 18 കോടി രൂപ വകയിരുത്തി. ജല ഗതാഗത വികസനത്തിന് 33.11 കോടി അനുവദിച്ചു. ഉള്‍നാടന്‍ കനാല്‍ വികസനത്തിന് 70.8 കോടി വകയിരുത്തി.

You cannot copy content of this page