Breaking News

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

Spread the love

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്താണ് സഞ്ചാര്‍ സാഥി എന്ന് പരിശോധിക്കാം.

എന്താണ് സഞ്ചാര്‍ സാഥി?

2023 മേയിലാണ് ഈ പോര്‍ട്ടല്‍ നിലവില്‍ വരുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അപകടകരമായ വെബ്‌സൈറ്റുകള്‍ഉള്‍പ്പടെ ബ്ലോക്ക് ചെയ്യാനും ഇതുവഴി സാധിക്കും. ഉപയോക്താവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാന്‍ ഇത് കൂടുതല്‍ സഹായിക്കുന്നു. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. തട്ടിപ്പുകള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പ് വഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ഐഎംഇഐ നമ്പര്‍ ഓര്‍ത്തിരിക്കേണ്ടതുമില്ല.ഫോണിലും വാട്സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. ഉപയോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മറ്റ് ആരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ സാധിക്കും. ഫോണ്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും. പരാതി നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ആകും. ഫോണ്‍ തിരികെ കിട്ടുമ്പോള്‍ ബ്ലോക്ക് നീക്കാം. ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ കോള്‍ ലഭിച്ചാല്‍ ഇതുവഴി റിപ്പോര്‍ട്ട് ചെയ്യാം.

ഈ സംവിധാനം വഴി 42.14 ലക്ഷത്തിലധികം മൊബൈലുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും 26.11 ലക്ഷം നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സഞ്ചാര്‍ സാഥി ആപ്പിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പേരില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ കണക്ഷനുകളുടെ വിശദാംശങ്ങള്‍ തേടിക്കൊണ്ട് 288 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 254 ലക്ഷം അപേക്ഷകള്‍ക്ക് പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. 1.14 കോടി രജിസ്‌ട്രേഷനുകളാണ് ആപ്പില്‍ ഉള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് 9.5 ലക്ഷം ഡൗണ്‍ലോഡുകളുമുണ്ട്.എതിര്‍പ്പുകള്‍

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പിനെ ചൊല്ലി വിവാദം. പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് പോലും ഇത്തരം നടപടികള്‍ ഇല്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നുവെന്നും നിരീക്ഷണ രാഷ്ട്രമാക്കാനുള്ള ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. പൗരന്മാരെ നിരീക്ഷിക്കാനുള്ള നീക്കമെന്നും മൗലികാവകാശങ്ങളുടെ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെഗാസസ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ബിഗ് ബ്രദര്‍ക്ക് എല്ലാം നിരീക്ഷിക്കാനുള്ള നീക്കം – അദ്ദേഹം പറഞ്ഞു.

You cannot copy content of this page