Breaking News

‘ഇന്ത്യയെ വിശ്വസിക്കാനാകില്ല, ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാം’; രാജ്യം ജാഗ്രതയിലെന്ന് പാക് പ്രതിരോധ മന്ത്രി

Spread the love

ഇന്ത്യയുമായി സമ്പൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാൽ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ ആസിഫ് പറഞ്ഞു.

അഫ്ഗാനിസ്ഥാനടക്കമുള്ള അതിർത്തികളിലൂടെ ഇന്ത്യ ആക്രമിക്കാൻ ഇടയുണ്ടെന്നും കരുതിയിരിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാക് ടെലിവിഷനായ സമ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ.

ന്യൂഡല്‍ഹിയുടെ വാഗ്ദാനങ്ങളില്‍ സ്വാധീനിക്കപ്പെട്ട് കഴിയുകയാണ് താലിബാന്‍ നേതൃത്വമെന്നും ഇന്ത്യയെ വിശ്വസിച്ച് അതിര്‍ത്തിയില്‍ അപമര്യാദ അഫ്ഗാനിസ്ഥാന്‍ കാണിക്കുന്നുവെന്നും ആസിഫ് ആരോപിച്ചു. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലുണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളെ പരാമര്‍ശിച്ചായിരുന്നു ആസിഫിന്‍റെ വാക്കുകള്‍. ഇസ്​ലമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

ഓപ്പറേഷൻ സിന്ദൂറിനെ 88 മണിക്കൂർ നീണ്ട ട്രെയിലർ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഏതാനും ദിവസങ്ങൾക്കുമുമ്പ് പറഞ്ഞതിനു പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.

You cannot copy content of this page