Breaking News

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Spread the love

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

ഈ മാസം 11നാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങുക. ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. ശതാബ്ദി നിരക്കായിരിക്കും ടിക്കറ്റിന്. എറണാകുളം-ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയാകാം.

11 സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റോപ്പുകള്‍. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി, ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

You cannot copy content of this page