ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിൽ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണം. ബീഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസും ആർജെഡിയും ബീഹാറിലെ ജനങ്ങൾക്ക് നൽകിയതു വഞ്ചനയും വാഗ്ദാനങ്ങളുമാണെന്നും വോട്ടിനായി അവർ ഛഠ് ദേവിയെ അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു.
മഹാസഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ബീഹാറിൽ തുടരുകയാണ്. നളന്ദയിലും രാഘോപൂരിലുമായി റാലിയും പൊതുസമ്മേളനവും നടത്തി. മഹാസഖ്യത്തിന് നേരെ ഉയർന്ന ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി നൽകി.
അതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗയയിൽ എത്തിയ ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും എംഎൽഎയുമായ അനിൽ കുമാറിനെ ഗ്രാമീണർ ആക്രമിച്ചു. വാഹനത്തിന് നേരെ കല്ലേറുണ്ടായി. റോഡ് നിർമ്മിക്കാത്തതിനെത്തുടർന്നാണ് ഗ്രാമീണർ ആക്രമണം നടത്തിയതെന്നാണ് വിവരം.
