സിംഗപ്പൂർ: റാഫിൾസ് ആശുപത്രിയിൽ സന്ദർശകനായെത്തിയ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. എലിപ് ശിവ നാഗു (34) എന്ന പ്രതിക്ക് 14 മാസം തടവും രണ്ട് ചാട്ടവാറടിയും കോടതി ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ഈ വർഷം ജൂൺ 18-നാണ് സംഭവം നടന്നത്. നോർത്ത് ബ്രിജ് റോഡിലെ റാഫിൾസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുത്തച്ഛനെ കാണാനെത്തിയ പുരുഷ സന്ദർശകനെയാണ് നഴ്സ് ലൈംഗികമായി പീഡിപ്പിച്ചത്. മുത്തച്ഛന്റെ വാർഡിന് സമീപമുള്ള ടോയ്‌ലറ്റിൽ നിന്ന് കൈ കഴുകി പുറത്തിറങ്ങിയ ഇരയോട്, ‘അണുവിമുക്തമാക്കണം’ എന്ന വ്യാജേന നാഗു സമീപിച്ചുവെന്നാണ് കേസ്. തുടർന്ന്, ആശുപത്രിയുടെ അകത്ത് തന്നെ ഇയാൾ ഇരയെ ലൈംഗികമായി പീഡിപ്പിച്ചു. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ഇര ഞെട്ടിപ്പോകുകയും, പിന്നീട് മുത്തച്ഛന്റെ വാർഡിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സംഭവത്തിന് മൂന്ന് ദിവസം കഴിഞ്ഞ്, ജൂൺ 21-ന് ഇര പോലീസിൽ പരാതി നൽകി. തുടർന്ന് ജൂൺ 23-ന് നാഗുവിനെ അറസ്റ്റ് ചെയ്തു. റാഫിൾസ് ആശുപത്രി അധികൃതർ ഇയാളെ ഉടൻ നഴ്സിങ് ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഇരയ്ക്ക് തീവ്രമായ മാനസിക സംഘർഷം നേരിട്ടതായി അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിംഗപ്പൂർ കോടതികൾ ലൈംഗിക പീഡന കേസുകളിൽ കർശന നിലപാടാണ് സ്വീകരിച്ചുവരുന്നത്. നാഗുവിന് ലഭിച്ച ഇരട്ട ശിക്ഷയും അതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
