മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്

Spread the love

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്ന് അനിമോൻ പറയുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പണപ്പിരിവെന്നുള്ള നിർദേശം സംഘടന പ്രതിനിധികൾ മുൻപ് പറഞ്ഞിരുന്നു. ഇത് പൂർത്തിയാക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. മദ്യനയം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോൻ ഗ്രൂപ്പിൽ അയച്ചതാണ് വാട്‌സ്ആപ്പ് ശബ്ദസന്ദേശം.

You cannot copy content of this page