ചാറ്റ്‌ബോട്ടിന്റെ സംസാരരീതിയിലും വ്യക്തിത്വത്തിലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ ഓപ്പണ്‍എഐ. ‘ചാറ്റ്ജിപിടി കൂടുതല്‍ മനുഷ്യസമാനമായി പ്രതികരിക്കണമെന്നോ, ധാരാളം ഇമോജികള്‍ ഉപയോഗിക്കണമെന്നോ, ഒരു സുഹൃത്തിനെപ്പോലെ പെരുമാറണമെന്നോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് സാധ്യമാകണം (പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം, ചാറ്റ്ജിപിടി ഉപയോഗം വര്‍ധിപ്പിക്കാനല്ല ഈ നീക്കം) ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
ഡിസംബറില്‍ ഇത്തരത്തിലുള്ള വലിയമാറ്റം ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇതിന് മുന്നോടിയായാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള ഉള്ളടക്കം അനുവദിക്കുന്നതിനായി കൂടുതല്‍ ശക്തമായ പ്രായപരിശോധനകള്‍ അവതരിപ്പിക്കാന്‍ ഓപ്പണ്‍എഐ പദ്ധതിയിടുന്നത് എന്നാണ് സൂചന. പ്രായപൂര്‍ത്തിയായ ഉപയോക്താക്കളെ മുതിര്‍ന്നവരായി തന്നെ കണക്കാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഉപയോക്താക്കള്‍ പ്രത്യേകമായി ആവശ്യപ്പെടാതെ അവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഉള്ളടക്കം കാണാന്‍ കഴിയില്ലെന്ന് സാമൂഹിക മാധ്യമ പോസ്റ്റില്‍ സാം ആള്‍ട്ട്മാന്‍ പറഞ്ഞു. മാനസികമായി ദുര്‍ബലാവസ്ഥയിലുള്ള’ ഉപയോക്താക്കളെ ഓപ്പണ്‍എഐ തുടര്‍ന്നും സംരക്ഷിക്കും. അതിനായി മെച്ചപ്പെടുത്തിയ ടൂളുകളെ ആശ്രയിക്കും. എന്നാല്‍ ആ ഗണത്തില്‍ പെടാത്തവര്‍ക്ക് ‘ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ വലിയ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്കായി സെപ്റ്റംബറില്‍ കമ്പനി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കളെ അവരുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കത്തിലേക്ക് സ്വയമേവ നയിക്കുകയും അതിക്രമങ്ങളുടെ ചിത്രീകരണങ്ങളോ ലൈംഗിക ഉള്ളടക്കങ്ങളോ തടയുകയും ചെയ്യുന്നതായിരുന്നു ഈ പതിപ്പ്.
ഒരു ഉപയോക്താവ് ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അവര്‍ക്ക് 18 വയസിന് മുകളിലാണോ താഴെയാണോ പ്രായം എന്ന് വിശകലനം ചെയ്ത് കണ്ടെത്തുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുകയാണെന്ന് കമ്പനി പറയുന്നു. ഈ വര്‍ഷം ആദ്യം കാലിഫോര്‍ണിയയില്‍ കൗമാരക്കാരനായ ആദം റെയ്ന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കമ്പനിക്ക് ഏര്‍പ്പെടുത്തേണ്ടിവന്നത്. എങ്ങനെ ജീവനൊടുക്കാമെന്ന് ചാറ്റ്ജിപിടി ഉപദേശം നല്‍കിയെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
