Breaking News

അനുരാഗവും വിഷാദവും ആര്‍മാദവും ഇടകലര്‍ന്നൊഴുകിയ ഒരു നദി; അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന്റെ ഓര്‍മകള്‍ക്ക് 38 വയസ്

Spread the love

ഗായകന്‍ കിഷോര്‍ കുമാര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് 38 വര്‍ഷം.സന്തോഷത്തില്‍ ഒപ്പം ചിരിക്കാനും, ദുഃഖത്തില്‍ ചേര്‍ന്നുനില്‍ക്കാനും കിഷോര്‍ കുമാറിന്റെ സ്വരത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.ഒരു ചിരിയില്‍ കുസൃതി ഒളിപ്പിച്ച, ഒരു നെടുവീര്‍പ്പില്‍ വിരഹത്തിന്റെ കടല്‍ ഒഴുക്കിയ, അനശ്വര ഗാനങ്ങളുടെ ഗന്ധര്‍വനായിരുന്നു കിഷോര്‍ കുമാര്‍. വിഷാദഛായയുള്ള ശബ്ദത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ സംഗീത പ്രതിഭ. 1948ല്‍ സിദ്ധിയിലൂടെ തുടങ്ങിയെങ്കിലും 1969ല്‍ ‘ആരാധന’യിലെ പാട്ടുകളിലൂടെയാണ് കിഷോര്‍ കുമാര്‍ ഗായകനെന്ന നിലയില്‍ പ്രശസ്തനാകുന്നത്. ‘രൂപ് തേരാ മസ്താന’ തീവ്ര പ്രണയത്തിന്റെ അഗ്നി ജ്വലിപ്പിച്ചുവെങ്കില്‍ ‘ചല്‍ത്തേ ചല്‍ത്തേ’യിലെ വിരഹസ്വരം ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി.

ആര്‍ ഡി ബര്‍മന്റെ സംഗീതത്തില്‍ പിറന്ന പഡോസന്‍, കിഷോര്‍ കുമാറിന്റെ ജീവിതത്തിലെ നാഴികക്കല്ലാണ്. ‘യോഡ്‌ലിംഗ്’ എന്ന അതുല്യ ശൈലിയിലൂടെ, കിഷോര്‍ കുമാര്‍ സംഗീതത്തിന് ഒരു പുതിയ താളബോധം നല്‍കി. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ സിനിമകള്‍ക്ക് കിഷോര്‍ പാടിയ ഗാനങ്ങള്‍ ഒന്നൊന്നായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. അമിതാഭ് ബച്ചന്റെയും പ്രിയ ഗായകനായി കിഷോര്‍ കുമാര്‍.

അയോദ്ധ്യ എന്ന ചിത്രത്തില്‍ ജി ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ മലയാളത്തിലും കിഷോര്‍ കുമാര്‍ തിളങ്ങി. ‘എബിസിഡി ചേട്ടന്‍ കെഡി’ എന്ന ഗാനമാണ് കിഷോര്‍ കുമാര്‍ മലയാളത്തില്‍ ആലപിച്ചത്. കാലമെത്ര കഴിഞ്ഞാലും ഭാവദീപ്തമായ ഗാനങ്ങളിലൂടെ ആ അതുല്യ ഗായകന്‍ ജനഹൃദയങ്ങളില്‍ ജീവിക്കും.

You cannot copy content of this page