പാലക്കാട്: ബൈക്കിൽ സഞ്ചരിക്കവേ നായ കുറുകെ ചാടിയതിന് പിന്നാലെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മലപ്പുറം സ്വദേശി സലീനയാണ് (40) മരിച്ചത്. ഇരുചക്രവാഹനം ഓടിച്ചിരുന്ന സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അലന്നല്ലൂരിലുളള ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങും വഴിയായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സലീനയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സ്ഥിരീകരിച്ചത്.
മറ്റൊരു സംഭവത്തിൽ, പത്തനംതിട്ട ഏനാത്ത് എംസി റോഡിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിച്ച് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ ഏനാത്ത് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇരുചക്ര വാഹന വിൽപന കേന്ദ്രമായ കടയ്ക്കു മുന്നിലിരുന്ന വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. റോഡ് നേർ രേഖയിൽ വരുന്ന ഇവിടം സ്ഥിരം അപകട മേഖലയാണ്. ദിവസങ്ങൾക്ക് മുൻപ് പുലർച്ചെ ഇവിടെ കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും കാറിടിച്ച് പരുക്കേറ്റിരുന്നു.
