കോഴിക്കോട്:കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് മർദ്ദിച്ചെന്ന് പരാതി. ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം മടങ്ങി.
മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴ് ദിവസത്തിന് ശേഷം രാഹുലിന്റെ വീട്ടിലേക്ക് സത്കാരത്തിനായി വധുവിന്റെ കുടുംബം എത്തുകയായിരുന്നു. ഈ സമയത്താണ് യുവതിയുടെ ശരീരത്തിലാകെ പരുക്കുകൾ കാണുന്നത്. രക്തപ്പാടുകളും, മുറിവുകളും ശ്രദ്ധയിൽപ്പെട്ടയുടനെ കുടുംബം കാര്യം അന്വേഷിച്ചു. തുടർന്നാണ് ഭർത്താവിൽ നിന്ന് ദിവസങ്ങളായി മർദനമേറ്റ വിവരം യുവതി വെളിപ്പെടുത്തുന്നത്.
പിന്നാലെ യുവതിയുമായി കുടുംബം പന്തീരാങ്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതി മർദന വിവരങ്ങൾ മൊഴിയായി നൽകി. തുടർന്ന് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വിവാഹം ബന്ധം തുടരാൻ താത്പര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതി എറണാകുളത്തേക്ക് കുടുംബാംഗങ്ങളോടൊപ്പം മടങ്ങുകയും ചെയ്തു. വിവാഹമോചന നടപടികളിലേക്ക് ഇവർ കടന്നിട്ടുണ്ട്.