ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരായി. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ടോം ചാക്കോ എത്തിയത്. രാവിലെ വിമാനം മാർഗമാണ് കൊച്ചിയിൽ എത്തിയത്. ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന നിബന്ധനയാണ് ഷൈൻ മുന്നോട്ടുവെച്ചത്.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.
തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകൾ ആണ് പ്രധാനമായും കണ്ടെത്തിയത്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. മാത്രവുമല്ല തസ്ലിമ അറിയാമെന്ന് കൊച്ചിയിൽ അറസ്റ്റിൽ ആയപ്പോൾ ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു. മോഡൽ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാൻ എത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.