വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള 252 കർദിനാള്‍മാരില്‍, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ്
ഇങ്ങനെ 138 പേർക്കാണ് ഇപ്പോള്‍ വോട്ടവകാശം. മാമ്മോദീസ മുങ്ങിയ, റോമൻ കത്തോലിക്കനായ പുരുഷനായിരിക്കണം മാർപാപ്പ എന്നു മാത്രമാണ് ചട്ടം. എന്നാല്‍, കർദിനാള്‍മാരില്‍ ഒരാള്‍ തന്നെയാണ് നൂറ്റാണ്ടുകളായി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാറുള്ളത്.
സിസ്റ്റൈൻ ചാപ്പലില്‍, പുറംലോകവുമായി ബന്ധമില്ലാതെ കർദിനാള്‍മാർ സഭകൂടിയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. ആരെങ്കിലും ഒരാള്‍ക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷം കിട്ടുന്നതു വരെ രഹസ്യ ബാലറ്റ് തുടരും.
നിലവില്‍ വോട്ടവകാശമുള്ള 138 കർദിനാള്‍മാരില്‍ 110 പേരെയും ഫ്രാൻസിസ് മാർപാപ്പ തന്നെ നിയമിച്ചവരാണ്. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഏഷ്യക്കും ആഫ്രിക്കയ്ക്കും ലാറ്റിൻ അമെരിക്കയ്ക്കും ഇപ്പോള്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായി ആഫ്രിക്കയില്‍നിന്നോ ഏഷ്യയില്‍നിന്നോ ഉള്ള ഒരു കർദിനാള്‍ കത്തോലിക്കാ സഭയുടെ 267ാം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ഇത്തവണ സാധ്യത കൂടുതലാണ്.
ഘാനയില്‍നിന്നുള്ള പീറ്റർ ടർക്ക്സണ്‍, കോംഗോയില്‍ നിന്നുള്ള ഫ്രിഡോലിൻ അംബോംഗോ എന്നിവരുടേതാണ് ആഫ്രിക്കയില്‍നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകള്‍. യാഥാസ്ഥിതിക പക്ഷത്ത് നിലകൊള്ളുന്ന ഇരുവരും അവരവരുടെ രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ ശ്രദ്ധേയരായിരുന്നു.
ഏഷ്യയില്‍നിന്നുള്ള കർദിനാള്‍മാരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഫിലിപ്പീൻസിലെ മനിലയില്‍ ആർച്ച് ബിഷപ്പായിരുന്ന ലൂയി ടാഗിളിനാണ്. ഫ്രാൻസിസ് മാർപാപ്പയെ പോലെ പാവങ്ങളോടുള്ള കരുണയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകളുമാണ് അദ്ദേഹത്തെയും ശ്രദ്ധേയനാക്കുന്നത്.
കർദിനാള്‍ പീറ്റർ ടർക്ക്സണ്‍, കർദിനാള്‍ ഫ്രിഡോലിൻ അംബോംഗോ, കർദിനാള്‍ ലൂയി ടാഗിള്‍.
എന്നാല്‍, സഭയിലെ യാഥാസ്ഥിതിക പക്ഷം പിന്തുണ നല്‍കാൻ സാധ്യതയുള്ള കർദിനാള്‍ ഹംഗറിയില്‍നിന്നുള്ള പീറ്റർ എർദോയാണെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സഭകളുടെ ഐക്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്ന ആളാണ് കർദിനാള്‍ എർദോ.
നിലവില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കർദിനാള്‍ പിയട്രോ പരോലിനും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഇറ്റലിയില്‍ നിന്നുള്ള മാറ്റിയോ സുപ്പി, മാള്‍ട്ടയില്‍നിന്നുള്ള മരിയോ ഗ്രെച്ച് എന്നിവരാണ് പരിഗണിക്കപ്പെടാനിടയുള്ള മറ്റു പ്രമുഖർ.