Breaking News

മോഡേണ്‍ അമ്മായി, പാവം വീട്ടമ്മ, വില്ലത്തി, പൊങ്ങച്ചക്കാരി, സൊസൈറ്റി ലേഡി, എന്തും ഈ കൈകളില്‍ ഭദ്രം; ഓര്‍മകളില്‍ സുകുമാരി

Spread the love

മലയാളത്തിന്റെ നടന സൗകുമാര്യം വിടവാങ്ങിയിട്ട് 12വര്‍ഷം. അഭിനയത്തിന്റെ ആറ് പതിറ്റാണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു സുകുമാരി. 2500 ലേറെ സിനിമകളിലാണ് വ്യത്യസ്ത കഥാപാത്രങ്ങളില്‍ സുകുമാരി നിറഞ്ഞാടിയത്. ആറുഭാഷകളിലായി ആറുപതിറ്റാണ്ട് നീണ്ട അഭിനയസപര്യയാണ് സുകുമാരിയുടേത്.കഥാപാത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു സുകുമാരി. സിനിമയ്ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയുണ്ട്.

ദശരഥത്തിലെ മാഗിയും തലയണമന്ത്രത്തിലെ സുലോചന തങ്കപ്പനും ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായിയും മലയാളിക്ക് മറക്കാനാകാത്തതാണ്. ഹാസ്യരംഗങ്ങളില്‍ സുകുമാരിയെത്തുമ്പോള്‍ തിയേറ്ററുകള്‍ ഇളകി മറിഞ്ഞു. ഗൗരവമേറിയ വേഷങ്ങളില്‍ തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ വിസ്മയിപ്പിച്ചു.

1940 ഒക്ടോബര്‍ 6 ന് നാഗര്‍കോവിലില്‍ മാധവന്‍ നായരുടെയും സത്യഭാമ അമ്മയുടെയും മകളായി ജനിച്ച സുകുമാരി . പത്താം വയസില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. നര്‍ഷങ്ങള്‍ നീണ്ടുനിന്ന അഭിനയജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി, 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി അഭ്രപാളിയില്‍ സമാനതകളില്ലാത്ത അഭിനേത്രി യാത്രയായത് 2013 മാര്‍ച്ച് 26നാണ്.

You cannot copy content of this page