Breaking News

‘മനുഷ്യജീവനാണ് വലുത്, പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം ‘; പ്രതികരണവുമായി കെബി ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം:കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം കത്തിക്കയറുമ്പോൾ പ്രതികരണവുമായി മന്ത്രി ഗണേഷ് കുമാർ. പ്രതിഷേധം കൊണ്ടൊന്നും പരിഷ്കരണത്തിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രി പറഞ്ഞു. മനുഷ്യ ജീവനാണ് വലുതെന്നും കോടതി പറഞ്ഞാൽ മാത്രം പിന്മാറാമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

 

നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും മന്ത്രി പറഞ്ഞു.

 

ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും.

മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.KSRTCയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു.

പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.

You cannot copy content of this page