Breaking News

2019 ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്

Spread the love

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.

പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് വിശതീകരണം. പാവപ്പെട്ട ദുരിതബാധിതർ പണം അടക്കാൻ കഴിയാതേ പ്രതിസന്ധിയിലാണ്. തുക എഴുതി തള്ളണം എന്ന് ദുരിതബാധിതനും രോഗിയുമായ തിരൂരങ്ങാടി സ്വദേശി ബഷീർ കോട്ടപ്പറമ്പിൽ പറഞ്ഞു.

നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്ന് നിർദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്.

2019ൽ ഓദ്യോഗസ്ഥർ എത്തി പരിശോധന നടത്തി തെരഞ്ഞെടുത്ത കുടുംബങ്ങൾക്കായിരുന്നു പണം അനുവദിച്ചിരുന്നത്. ഇങ്ങനെ നൽകിയ പണത്തിൽ നിന്നാണ് 10,000 രൂപ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് പണം പ്രളയബാധിതർക്ക് നൽകിയിരുന്നത്. പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

You cannot copy content of this page