കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും പിന്തുണച്ചിട്ടുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി. കേരളത്തിന് പുറത്ത് സിപിഐഎം മത്സരിച്ച മണ്ഡലങ്ങളില്‍ പിന്തുണച്ചിരുന്നുവെന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ പ്രതികരണത്തോടുള്ള മറുപടി എന്ന നിലയിലായിരുന്നു മുജീബ് റഹ്മാൻ്റെ പ്രതികരണം.
മധുര, ദിണ്ടിഗല്‍, സിക്കര്‍ മണ്ഡലങ്ങളിലും ബംഗാളിലും ജമാ അത്തെ ഇസ്ലാമി സിപിഐഎമ്മിന് പിന്തുണ നല്‍കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിക്കെതിരായ വിമര്‍ശനം സിപിഐഎമ്മിനും ബാധകമാണെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ നിന്നും വിജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഐഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞിരുന്നു.
‘പ്രിയങ്കയുടെ വിജയത്തിന് മുന്നിലും പിന്നിലും വര്‍ഗീയ ചേരിയാണെന്നാണ് പറഞ്ഞത്. ജമാ അത്തെ ഇസ്ലാമി വോട്ട് കൊടുക്കുക മാത്രമാണ് ചെയ്തത്. വയനാട്ടിലേത് ഒറ്റപ്പെട്ട സംഭവം അല്ല. നീണ്ട പരമ്പരയിലെ അവസാനത്തെ എപ്പിസോഡ് ആണ്. ഇനിയും അത് തുടരും. ജമാ അത്തെ ഇസ്ലാമി സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ രാഷ്ട്രീയപരമായ കാരണങ്ങളാണ്. 90 കള്‍ക്ക് ശേഷം മൂന്ന് പതിറ്റാണ്ട് ജമാ അത്തെ ഇസ്ലാമി സിപിഐഎമ്മിനെ പിന്തുണച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണത്. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി സംസാരിച്ചതിന്റെ ഭാഗമായിട്ടാണ് പിന്തുണ. 2019 മുതല്‍ സമാന പിന്തുണ യുഡിഎഫിന് നല്‍കി. സമാന കാരണങ്ങള്‍ തന്നെയാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കാരണമെന്നും’ അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞു.
