Breaking News

വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല: നരേന്ദ്ര മോദി

Spread the love

ഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയശേഷം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് ഇന്ത്യൻ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മോദി പറഞ്ഞു. യഥാർഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. വഖഫ് നിയമം ഒരു പ്രത്യേക മതവിഭാഗത്തിന് അനർഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുകയാണെന്നും മോദി പറഞ്ഞു.

നിയമത്തിന് മുന്നില്‍ തുല്യതയാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. എന്നാല്‍, ഒരുകൂട്ടം നിയമങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നല്‍കുേമ്ബാള്‍ നമുക്ക് അതെങ്ങനെ നേടാനാകും. ഇത്തരം നിയമങ്ങള്‍ ഐക്യത്തിന് പകരം വിഭജനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ വ്യവസ്ഥയെ പൊളിച്ചെഴുതണമെന്നും മോദി വ്യക്തമാക്കി.

പ്രീണന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്, വഖഫ് ബോർഡ് അതിെൻറ ഒരു ഉദാഹരണം മാത്രമാണ്. ബാബാസാഹബ് നമുക്ക് നല്‍കിയ ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നാല്‍, വോട്ട് ബാങ്ക് വർധിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത് കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വഖഫ് വിഷയം ബിജെപി പ്രധാന ആയുധമാക്കി മാറ്റിയിരുന്നു. വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുകയാണെന്നും വഖഫ് നിയമ ഭേദഗതി നടപ്പാക്കാൻ സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജാർഖണ്ഡിലെ ബഗ്മരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോത്ര വിഭാഗങ്ങളെ ഇതില്‍നിന്ന് മാറ്റനിർത്തുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.

‘ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോർഡിന് ശീലമായി മാറിയിട്ടുണ്ട്. കർണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ’ -അമിത് ഷാ പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വഖഫ് ബോർഡിലെ പരിഷ്കാരങ്ങള്‍ എതിർക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ‘ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വേണ്ട എന്നാണ് പറയുക. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേഗതി ചെയ്യാനുള്ള ബില്‍ ബിജെപി പാസാക്കും. അതിനെ ആർക്കും തടയാൻ സാധിക്കില്ല’ -അമിത് ഷാ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻറിെൻറ ശീതകാല സമ്മേളനത്തില്‍ വഖഫ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.

You cannot copy content of this page