Breaking News

ട്രംപിന്റെ വിശ്വസ്തന്‍, സിഐഎയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ എത്തിയേക്കും

Spread the love

യു എസ് പ്രസിഡന്റ് പദത്തില്‍ ഡോണള്‍ഡ് ട്രംപിനെ രണ്ടാമൂഴത്തില്‍ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകളാണ്. വൈറ്റ് ഹൗസിലെത്തും മുന്‍പെ ഭരണതലത്തിലെ നിയമനങ്ങള്‍ തീരുമാനിക്കാനാണ് ട്രംപ് തയാറെടുക്കുന്നത്. അതില്‍ ആദ്യത്തേത് ഇന്ത്യക്കാര്‍ക്കുള്ളതാണ്. അമേരിക്കയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സി ആയ സി ഐ എ യുടെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.

ട്രംപ് ആരാധകനായ കശ്യപ് പട്ടേലിന്റെ പേരാണ് സി ഐ എ യുടെ തലപ്പത്തേക്ക് പരിഗണിക്കുന്നവരില്‍ ആദ്യത്തേത്. 1985 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലാണ് കാഷ് എന്ന് വിളിപ്പേരുള്ള കശ്യപ് പട്ടേല്‍ ജനിച്ചത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ്. ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകള്‍. റിച്ച്‌മോണ്ട് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ പട്ടേല്‍ മയാമിയില്‍ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.ട്രംപിന്റെ ആദ്യ ഊഴത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച പട്ടേല്‍ ഐസിസിനും, അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു. ട്രംപ് തീരുമാനിച്ചാലും സെനറ്റ് അംഗീകരിച്ചാല്‍ മാത്രമെ നിയമനം സാധ്യമാകൂ.

ലോകത്തെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഒന്നാണ് സി ഐ എ. റിപ്പബ്ലിക്കന്‍ അനുയായി ആയ പട്ടേലാണ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെയുള്ള റഷ്യന്‍ ഇടപെടലുകളെ ഫലപ്രദമായി ചെറുക്കാന്‍ സഹായിച്ചത്.

You cannot copy content of this page