‘ഹ..ഹാ..ഹി..ഹി..ഹു!’; ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി പ്രയാഗ മാർട്ടിൻ; കേസന്വേഷണങ്ങളോട് പരിഹാസമാണോയെന്ന് ആരാധകർ

Spread the love

കൊച്ചി: ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റാ സ്റ്റോറിയെന്നാണ് ആരാധകർ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാർട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

ഓം പ്രകാശിന്റെ മുറിയിൽ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇരുവരെയും എത്തിച്ച ബിനു ജോസഫിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഉടൻ താരങ്ങളുടെ മൊഴി എടുക്കും. എന്നാൽ ഇരുവർക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തൽ. ബിനു ജോസഫ് വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയത്. ആളുകളുടെ എണ്ണം കൂടിയതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. കൊച്ചിയിൽ ഇയാൾ ബുക്ക് ചെയ്ത മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇവരെക്കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

You cannot copy content of this page