തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു

Spread the love

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി.മുസ്‌ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കീഴ്‌ക്കോടതി വിധി ഭാഗികമായി റദ്ദാക്കി. കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികളെയും 15 , 16 പ്രതികളെയും കുറ്റക്കാരന്ന് ഹൈക്കോടതി കണ്ടെത്തി. പ്രതികള്‍ 15ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ അന്ന് വിധിക്കും. ഹൈക്കോടതി വിധി സ്വാഗതം ചെയ്തു ഷിബിന്റെ പിതാവ് രംഗത്തെത്തി.

നേരത്തെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു 18 പ്രതികളില്‍ 17 പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതെ വിട്ടത്. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്.

You cannot copy content of this page