Breaking News

ഷിരൂരിലെ തിരച്ചില്‍; പുഴയില്‍ ധാരാളം തടിക്കഷണങ്ങള്‍, ലക്ഷ്യം കാണാതായവരെ കണ്ടെത്തുകയെന്ന് മാല്‍പെ

Spread the love

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. തടിക്കഷണങ്ങള്‍ പുഴയില്‍ ധാരാളമുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുഴയുടെ അടിത്തട്ടില്‍ ധാരാളം കല്ലുകളും മരങ്ങളും ഉണ്ടെന്ന് മാല്‍പെ പറഞ്ഞു.

തിരച്ചിലില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രെഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. ഈശ്വര്‍ മാല്‍പ്പെയെ പോലുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണയുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി,’ അഞ്ജു പറഞ്ഞു.

എന്നാല്‍ ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

You cannot copy content of this page