‘സ്വയം ദൈവമെന്ന് വിചാരിക്കരുത്, തീരുമാനിക്കേണ്ടത് ജനങ്ങൾ’; മോദിക്ക് നേരെ ഒളിയമ്പുമായി മോഹൻ ഭഗവത്

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. “നാം ദൈവമാകണോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കും, സ്വയം ദൈവമായി എന്ന് പ്രഖ്യാപിക്കരുത്” എന്ന് മോഹൻ ഭഗവത് പൂനെയിൽ നടന്ന ശങ്കർ ദിനകർ കെയ്‌നിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്ന ചടങ്ങിൽ പറഞ്ഞു. മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

”നിങ്ങളിൽ ദൈവമുണ്ടോയെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ദേശീയതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. ദേശസ്‌നേഹം ആളുകളിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരു രാജ്യമെന്ന രീതിയിൽ നമ്മൾ ഒന്നാണെന്ന ബോധമാണ് ആളുകളിൽ ഉണ്ടാകേണ്ടത്. ദേശീയ നേതാക്കളിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കേണ്ടത്,” മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മണിപ്പൂർ സംഘർഷത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത വടക്കുകിഴക്കൻ സംസ്ഥാനത്ത് ആർഎസ് എസിന്റെ സന്നദ്ധപ്രവർത്തകർ ഉറച്ചുനിൽക്കുകയാണ് ചെയ്യുന്നതെന്നും സമാധാനം തകർക്കപ്പെട്ട മണിപ്പുരിൽ സാധാരണജനങ്ങൾക്ക് ജീവിതം ദുഷ്കരമാകുന്ന ഈ സാഹചര്യത്തിൽ കലാപത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളുമായി ആർഎസ്എസ് സംസാരിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് പ്രാചാരണസമയത്ത് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ജന്മം ദൈവികമാണെു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. തന്റെ അമ്മയുടെ മരണത്തിനുശേഷമാണ്, തന്റെ ജന്മം ജൈവികമായ ഒന്നല്ല, ദൈവികമായതാണെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന സമയത്ത് താൻ ജൈവികമായി ജനിച്ച ഒരാളാണെന്ന തോന്നലുണ്ടായിരുന്നു. എന്നാൽ അമ്മ മരിച്ചതോടെ അതില്ലാതായെന്നായിരുന്നു മോദിയുടെ വിശദീകരണം. എന്നാൽ മോഹന്‍ ഭാഗവത് ഈ പരാമര്‍ശത്തിനെതിരേ നേരത്തെ തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇത് രണ്ടാം തവണയാണ് മോദിയുടെ ദൈവം ചമയലിനെ ആര്‍എസ്എസ് മേധാവി ആക്രമിക്കുന്നത്.

You cannot copy content of this page