ഒരുമാസമായി കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി

Spread the love

അറ്റകുറ്റപ്പണികൾക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്.

ശുചിമുറി ഒഴിവാക്കി സീറ്റ് വയ്ക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികളാണ് ബസിൽ നടക്കുന്നതെന്നാണ് വിവരം. നവകേരള യാത്രയ്‌ക്ക്‌ ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സ‌ർവീസ് ആരംഭിച്ചത്. അന്ന്‌ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു. അതേസമയം ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് നവകേരള ബസിൽ നിന്ന് യാത്രക്കാരെ അകറ്റിയതെന്നാണ് വിലയിരുത്തൽ.

You cannot copy content of this page